കോലഞ്ചേരി: സഭാവിഭജനങ്ങളും സുവിശേഷസാക്ഷ്യത്തിനുള്ള വെല്ലുവിളികളും നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തിൽ ക്രിസ്തുവിൽ ഏകമനസോടെ സാക്ഷ്യം നൽകാൻ സഭകൾ ഐക്യത്തോടെ മുന്നേറേണ്ടത് അനിവാര്യമാണെന്ന് സീറോമലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വെട്ടിക്കൽ എംഎസ്ഒടി സെമിനാരിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നിഖ്യ 325 എക്യുമെനിക്കൽ ദേശീയ കോൺഫറൻസ് സെന്റ് എഫ്രേം സെമിനാരി ചാപ്പലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ ക്ലീമിസ്. ക്രിസ്തീയസഭകളുടെ ഐക്യത്തിനും സത്യവിശ്വാസത്തിന്റെ പുതുക്കലിനും സഭാസൗഹൃദത്തിനും ആത്മീയ സഹയാത്രയ്ക്കും ഈ കോൺഫറൻസ് നിർണായക പ്രചോദനമാകുമെന്ന് മാർ ക്ലീമിസ് പറഞ്ഞു.
കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച് വിഷയാവതരണം നടത്തി. മാർ ഔഗേൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, ബിഷപ് റവ. കുര്യൻ പീറ്റർ, ഡോ. ആദായി ജേക്കബ് കോറെപ്പിസ്കോപ്പ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സെമിനാരി ഹാളിൽ എട്ടു സെഷനുകളിലായി പ്രബന്ധാവതരണങ്ങളും ചർച്ചകളും നടന്നു.
സമാപനദിനമായ ഇന്ന് ബംഗളൂരു ക്യൂൻസ് റോഡ് സെന്റ് മേരീസ് കത്തീഡ്രലിലെ സൺഡേ സ്കൂൾ, യൂത്ത് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ 25 ഓളം വിദ്യാർഥികൾ നിഖ്യാ സൂനഹദോസിന്റെ ദൃശ്യാവിഷ്കരണം അവതരിപ്പിക്കും.
കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് തോമസ്, ഫാ. ഡാനിയേൽ തട്ടാറയിൽ എന്നിവർ സമാപനസന്ദേശം നൽകും. നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ചാണ് കോൺഫറൻസ് സംഘടിപ്പിച്ചിട്ടുള്ളത്.